എരുമേലി: വിവിധ സംഘടനകളും പഞ്ചായത്തും ചേർന്ന് വിപുലമായി നടത്തിയ ശുചീകരണത്തോടെ വൃത്തിയിലായ വനപാതയിൽ വീണ്ടും മാലിന്യംതള്ളൽ വ്യാപകമാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ജനകീയ പങ്കാളിത്തമായി പാത വൃത്തിയാക്കിയത്.
ഇങ്ങനെ പലപ്പോഴും നാട്ടുകാരും സംഘടനകളും ചേർന്ന് ടൺ കണക്കിന് മാലിന്യങ്ങൾ നീക്കുമ്പോഴും ഇതെല്ലാം വകവയ്ക്കാതെ മാലിന്യം തള്ളൽ തുടരുകയാണ്. കരിമ്പിൻതോട് മുതൽ മുക്കട വരെയുള്ള ഭാഗത്താണ് വനപാതയുടെ വശങ്ങളിൽ ദിവസങ്ങളായി മാലിന്യങ്ങൾ എത്തുന്നത്.
ഈ ഭാഗത്ത് വനപാതയോട് ചേർന്നുള്ള പൊയ്ക തോട്ടിൽ വൻതോതിലാണ് മാലിന്യങ്ങൾ ഇടുന്നത്. റോഡിൽ വാഹനങ്ങൾ തോടിനോടു ചേർന്ന് നിർത്തിയ ശേഷം തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. ഈ പാതയിൽ സിസി കാമറകൾ സ്ഥാപിക്കാൻ വനം വകുപ്പ് ടെൻഡർ വരെ നടപടികൾ സ്വീകരിച്ചതിനൊടുവിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പാതയുടെ തുടക്കമായ കരിമ്പിൻതോട് ഭാഗത്തും അവസാനിക്കുന്ന മുക്കട ഭാഗത്തും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സിസി കാമറകളുണ്ട്. ഇത് പ്രയോജനപ്പെടുത്തി മാലിന്യം തള്ളൽ തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.